Monday, 10 September 2018


ഇടമുറിയാതെത്തുന്ന ഓർമ്മകൾ വീണ്ടുമെൻ
അരിമുള ഗ്രാമകുളിരും മനുഷ്യരും

പുലർകാലമെന്നും ഈ വഴി പാതയിൽ
മുത്തശ്ശനൊപ്പം കൂട്ടായ് നടന്നതും

മുത്തശ്ശിപ്പൂവിനു വെത്തില വാങ്ങുവാൻ
പാടത്തിന്നക്കരെ ഓടിക്കിതച്ചതും

ഉച്ചനെൽപ്പാടത്ത് അച്ച്ചനുവേണ്ടി
കൊച്ചു പാത്രത്തിൽ ചോറുമായ് ചെന്നതും

അതിരാണി പൂവിതൾ ചേർത്തു ഞാനന്ന്
കൊച്ചനുജത്തിക്ക് മാലയായ് കോർത്തതും

നീളുമീ പാടവരമ്പിലൂടെന്നും,
അക്ഷരവിളക്ക് കൊളുത്തുവാൻ ചെന്നതും

ചേമ്പില കുടചൂടി പെരുമഴക്കാലത്ത്
വള്ളിച്ചെരുപ്പിട്ട് മന്ദം നടന്നതും

വെള്ളികൊലുസിട്ട തോട്ടിൻ കരയിലായ്
ചെളി വീണ പാവാട കഴുകുവാൻ ചെന്നതും

കുഞ്ഞുകഞ്ഞി പാത്രമെടുത്തതിൽ
രണ്ടു പരൽ മീനു, കൂടെ പിടിച്ചതും

നിത്യ കാമുക കണ്ണുകൾ ആശിക്കും
നിത്യയവ്വന കാമുകി ഹൃദയമേ

ഇനിയുമീ കാലത്തിനൊപ്പം നടക്കണം
നീളുമീ പാടവരമ്പത്തിരിക്കണം

Tuesday, 4 September 2018

മൂന്നാം കണ്ണടച്ചെന്നെ നോക്കും
കൂവളം  ചൂടിയ നീലകണ്ഡാ.....
നല്ലിളം കൂവള പൂക്കളെണ്ണി
പൊന്നുമ്മ നൽകുന്ന നാഗങ്ങളെ

കാർമുടി കുമ്പിളിൽ പാൽ ചുരത്തി
യാത്രക്കൊരുങ്ങുന്ന ശിവഗംഗയേ...
കൂന്തൽച്ചുരുളിൽ നീയിരുന്നു..
പാർവ്വണ ചന്ദ്രിക കൂട്ടിരുന്നു....
ദേവ ദേവനാം കൈലാസവാസന്
നന്ദികേശനും കൂട്ടിരുന്നു.....

നൃത്തമാടുന്ന മൺചിരാതിൻ 
ചുറ്റുവിളക്കിൻ പൊൻപ്രഭയിൽ 
മാഞ്ചാലിൻ തിരുമുറ്റം ഞാനണയാം
കോവിലിൻ തേവരെ കൈ വണങ്ങാം...
കൈലാസവാസ കാത്തു കൊൾക....

ഹൃദയം നടത്തുന്ന വഴിയിലൂടെ...
കൈപിടിച്ചെന്നെ വഴിനടത്തൂ...
എല്ലാ വ്യഥകളും മോഹങ്ങളും
നൽവഴി കാട്ടി നീ ധന്യമാക്കൂ...